Tuesday 9 July 2019

ഉറക്കം

എനിക്കൊന്നുറങ്ങണം
രാത്രിയുടെ ഏഴാം യാമങ്ങളെ
നിശബ്ദമായ് പുണർന്ന്
കനലാളുന്ന ചിന്തകളിൽ നിന്ന്
മോചനം തേടി
സ്വൈരം കെടുത്തിയ വേദനകളെയാത്രയാക്കി
ഉറക്കമിളച്ച രാത്രികളോട് നന്ദി പറഞ്ഞ്
പുസ്തകത്താളുകളെ മാറോടണച്ച്
തൂലികത്തുമ്പിൽ വിരിഞ്ഞ അവസാനക്ഷരങ്ങളെയും ഹൃദയത്തിലേയ്ക്ക് പതിപ്പിച്ച്
ഉറങ്ങാൻ പോവും നേരം അത്രയും നേരം ജ്വലിച്ചു നിന്ന ആ ദീപമണച്ച്
ഓർമകൾ കടന്നു ചെല്ലാത്ത
മറവികളുടെ മാറിൽ
എനിക്ക് സ്വച്ഛമായൊന്നുറങ്ങണം
പരിഭവങ്ങളില്ലാതെ

- റീജ ശ്രീധരൻ

Friday 10 May 2019

ജീവിതയാത്ര

തെറ്റിയും തിരുത്തിയും
കണക്കുകൾ കൂട്ടിയും കുറച്ചും
നെട്ടോട്ടമോടിയും
ഇടയ്ക്കിടെയങ്ങനെ പശ്ചാത്തപിച്ചും
പാപങ്ങൾ പേറിയും
കുറ്റപ്പെടുത്തിയും
തന്നിലെ ശരികളിലേക്കെത്തിപ്പിടിക്കാൻ ശ്രമിച്ചും
ലക്ഷ്യത്തിലേക്കുള്ള യാത്ര

Monday 6 May 2019

ഒരുമ

                       ഒരുമ

ഒന്നുമൊന്നും വലിയൊരൊന്നായതിൻ
പിന്നിലെ തത്ത്വചിന്തയെ
എങ്ങനെ രണ്ടാക്കുവാനാകും
അത്യപൂർവ്വമീ ചിന്താധാരയെ
വിഡ്ഡിത്തെമന്ന് വിളിക്കരുതാരും

- റീജ ശ്രീധരൻ

ഊണ്

ഊണിനിലയിട്ടിരുന്നതാണ്
ചോറും സാമ്പാറും പപ്പടമുപ്പേരി
പലവക, കാളൻ ഓലൻ
കൂട്ടുകറിയങ്ങനെ
തലക്കലറ്റത്ത് അച്ചാർ, പുളിയിഞ്ചി
മധുരമൂറും ശർക്കരയുപ്പേരി, പ്രഥമനും
ഇത്തിരി കൂടി കഴിക്കാമെന്ന് കരുതിയവന് മുമ്പിൽ
ചോറു തീർന്നു പോയി
ഉണ്ടു മടുത്തവന് മുമ്പിൽ
വിളമ്പ് നിർത്തുന്നുമില്ല
പ്രഥമനാശിച്ചവന് എരിവേറുമച്ചാർ
പഴം നുറുക്കു വേണ്ടവന് കയ്പക്കാത്തോരൻ
സംഭാരവും രസവും കിട്ടിയും കിട്ടാതെയും
ഓരം ചേർന്നങ്ങനെ...
ജീവിതമിങ്ങനെയാ
വേണ്ടത് കിട്ടിയതുമില്ല
വേണ്ടാത്തത് വേണ്ടുവോളവും
ഉണ്ണാനിരുന്നു പോയി
ഇല മടക്കിയെണീക്കും വരെയിനി ഇങ്ങനെ തന്നെ!

- റീജ ശ്രീധരൻ

Wednesday 1 May 2019

കാരണങ്ങൾ

എന്റെ ചിന്തകൾക്ക് ചിത കൊളുത്തിയ
ചൂട്ടെനിക്ക് ചുട്ടെരിക്കണം

- റീജ ശ്രീധരൻ

വാക്കും നാക്കും

വാക്കുകൾ എത്ര തരം
മധുരിക്കുന്നവ, തേനൂറുന്നവ,
അത്യുഗ്രൻ പ്രഹര ശേഷിയുള്ളവ
വാൾത്തല പോലെ മൂർച്ചയുള്ളവ
മൃതിയടയുന്നവ
ബന്ധങ്ങൾക്ക് ജീവൻ പകരുന്നവ
സുഗന്ധമുള്ളവ, പറയാൻ ഭാവിക്കിലും
ശബ്ദമായ് പുറത്തു വരാത്തവ
പറഞ്ഞു തീർക്കാനാവാത്ത വിധം
പരന്നു കിടക്കയാണവ
തിരഞ്ഞെടുക്കാമേവർക്കും
കുറിച്ചു വയ്ക്കാം പലർക്കും
ശബ്ദമായ് ഒരുവനുനേരെ പ്രയോഗിക്കാൻ
നാക്ക് തന്നെ വേണം

- റീജ ശ്രീധരൻ

നിഴൽ

എനിക്ക് നീയും നിനക്ക് ഞാനും
മാത്രമെയുള്ളുവെന്ന്
നീയെന്നെ നിരന്തരം
പഠിപ്പിച്ചു കൊണ്ടിരുന്നു
പല നേരങ്ങളിൽ പല വലിപ്പത്തിൽ
നീയെന്റെ പ്രതിബിംബങ്ങൾ
എന്റെ ആത്മാവിലേയ്ക്ക്
പതിപ്പിച്ചു കൊണ്ടിരുന്നു
പല നിഴലുകൾക്കിടയിലും നിഴലായി
നീയെന്റെയെന്ന്
ഒരു വാക്കു പോലുമുരിയാടാതെ
മാർഗദർശിയായ് നീങ്ങി
ഒടുവിലാ നിദ്രയിലും
എന്നെ തൊട്ടുരുമ്മി, ചേർന്നു ചേർന്ന്
ഞാനുണ്ടായിരുന്നുവെന്നതിൻ തെളിവാം നീ
കല്ലറക്കുളളിൽ എന്നരികിൽ നിഴലായുറങ്ങി

- റീജ ശ്രീധരൻ

കളിത്തോണി

കടവിലാ തോണിക്കാരനിരുന്നു
കടലോളം ആശകളുമായ്
തന്റെ പേർകുറിച്ചിട്ട ആ കളിത്തോണി
തളരാതെ തുഴയില്ലാത്ത ഒഴുകി നീങ്ങുന്നതും നോക്കി
നെപ്പോളിയനെക്കാളേറെ വീറോടെ വിജയ ഘോഷം മുഴക്കി
കൂട്ടുകാർക്കിടയിൽ
എൻ തോണി മുൻപെ മുൻപെയെന്നു ചൊല്ലി
ഒടുവിൽ തടഞ്ഞ പുൽനാമ്പിൽ നിന്നും
കോൽ കൊണ്ട് തട്ടി ഒഴുക്കിലേക്കാക്കി
പ്രതീക്ഷയാലുറ്റുനോക്കി
തൻ തോണി മുങ്ങുന്ന നൊമ്പരം കാണുവാനാവാതെ
ഒരായിരം തോണികൾ മനസിലോളങ്ങളിലൂടൊഴുക്കി വിട്ട്
വീട്ടിലേക്കോടിയണയവെ
ഞാനൊഴുക്കിയ തോണി
കാണാമറയങ്ങളിലൊഴുകുകയാണെന്ന്
കൂട്ടുകാരോട് കള്ളം പറഞ്ഞും
നിദ്രയിലും കുട്ടിക്കുറുമ്പുകൾ സ്വപ്നം കണ്ട്
പൊട്ടിച്ചിരിക്കുന്നൊരു ബാല്യം
ഒരു കൊച്ചു കടലാസ് തോണിയായ്
ഓർമയിലൂടൊഴുകിയെത്തി

- റീജ ശ്രീധരൻ

ഒഴിയാബാധ

രാത്രി ഫോണും കുത്തിപ്പിടിച്ചിരിക്കുന്ന ഭാര്യയോട് അയാൾ പറഞ്ഞു,  "ഇങ്ങനെ രാത്രി ഫോണും നോക്കിയിരിക്കുന്നവരാ വഴി തെറ്റി പോവുന്നത് "
വഴി തെറ്റി പോവുകയോ...?
അതെ,  വല്ലവരുടെയും കൂടെ പോവുമെന്നാ പറഞ്ഞത്.
ഏട്ടൻ ആ കാര്യത്തിൽ പേടിക്കണ്ട.. മരിച്ചാലും ഞാൻ ഏട്ടനെ വിട്ട് എങ്ങും പോവില്ല.
പിന്നെ അയാൾ ഒന്നും പറഞ്ഞില്ല... പാവം.

- റീജ ശ്രീധരൻ

Sunday 28 April 2019

വേരുകൾ

വേരുകൾ

നമ്മൾ വേരുകൾ പോലെയാവണം
ഇഴയടുക്കത്തോടെ ഒരുമിച്ച്
കൈകൾ കോർത്തു പിടിച്ച്
പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
അലഞ്ഞലഞ്ഞ്
ഒടുവിൽ  തളരുമ്പോഴും
തെളിനീരുറവകൾ സ്വപ്നം കണ്ട്
ജീവാത്മാവും പരമാത്മാവും
താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
അതെ
നമ്മളങ്ങനെ വേരുകളായി തീരണം

- റീജ ശ്രീധരൻ

Saturday 27 April 2019

പ്രബോധനം

കൊച്ചു കൊച്ചു മോഹങ്ങൻ തൻ കൂട്ടിൽ
ഒച്ച വയ്ക്കുന്ന സ്വപ്നങ്ങൾ മന്ത്രിച്ചു
കാത്തിരിക്കാം നാളെയാകും വരെ
പോക്കുവെയിൽ മാഞ്ഞു പോകും വരെ
നാളുകളിലെത്ര നാളെകൾ ബാക്കിയായ്
ഓർമതൻ താളിൽ മായാതെ നിൽക്കയായ്
കാലമേതോ വഴിയരികിൽ തങ്ങി
കാറ്റിലൂടെ സ്വകാര്യങ്ങളോതി
ആ ജല്പനങ്ങളെൻ സിരകളിൽ
ഉഷ്ണ രക്തം വഹിച്ചുകൊണ്ടോടി
മോഹമല്ലത്, സ്വപ്നവുമല്ലത്, തേങ്ങലോ -അല്ല,
ജീവിതമെന്നിലർപ്പിച്ച ലക്ഷ്യബോധ പ്രബോധനമാണത്.
ലക്ഷ്യമാദ്യം കുറിച്ചിട്ടതല്ല
മാർഗവും ഞാൻ തിരഞ്ഞെടുത്തില്ല
അനുഭവങ്ങൾ തൻ പാഠശാലക്കുളളിൽ
അഭിനേതാവായ് വേദി പങ്കിട്ടു ഞാൻ
കുഞ്ഞായ്, മകളായ്, സോദരിയായ്
ഭാര്യയായ്, അമ്മയായ്... അങ്ങനെയങ്ങനെ വേഷങ്ങൾ പലവിധം
അരങ്ങൊഴിയാൻ സമയമാകും വരെ
അണിയണം പുതു വേഷങ്ങളിനിയും
ഇത്തിരി പോന്ന ജീവിതം കൊണ്ട്
എത്തി നോക്കണം ഈ ഭൂലോകമൊക്കെയും
കാലമേ നന്ദി.. കാണാപ്പുറങ്ങളിൽ
നീയൊരുക്കിയ കർമവീര്യത്തിന്

Wednesday 24 April 2019

വഴികൾ

പല വഴി
പൊതുവഴി
നടവഴി.. വെട്ടുവഴി
നാട്ടിൻ പുറങ്ങളിൽ നാട്ടുവഴി
വഴിയേതെന്നറിയാതെയായപ്പോൾ
പെരുവഴി
വഴിമുട്ടിയപ്പോൾ തുറന്നത്
പുതുവഴി
രക്ഷപ്പെടുവാനൊരു കുറുക്കുവഴി
എത്രയെത്ര വഴികൾ
അതിലൂടെയെത്ര യാത്രകൾ...
ജീവിതം വിചിത്രം തന്നെ!
കുഞ്ഞുനാളിൽ "വഴി "യടങ്ങുന്ന വാക്കു നിർമാണത്തിൽ
കിട്ടാതെ പോയ വാക്കുകളോരോന്നും
പഠിപ്പിച്ചു തന്ന കാലമേ നന്ദി
നിങ്ങളും മുട്ടുവിൻ
എണ്ണമറ്റ വഴികളുണ്ട് മുമ്പിൽ
ഉചിതമായവ തുറക്കാതിരിക്കില്ല....

- റീജ ശ്രീധരൻ

Monday 22 April 2019

അളവുകോൽ

എന്നിൽ നിന്ന് നിന്നിലേയ്ക്കും
നിന്നിൽ നിന്ന് എന്നിലേയ്ക്കുമുള്ള അകലം
എന്നുമൊരാശങ്കയായിരുന്നു.
അങ്ങനെയാണ്
അനുഭവങ്ങൾ ചേർത്ത്
ഒരു അളവുകോൽ പണിയിച്ചത്
പണിയിച്ചതു മിച്ചം!
അളവുകോൽ നാണിച്ചു പോയി പോൽ
അകലമില്ലെന്നോ?
നമ്മൾ ഒന്നായിരുന്നത്രെ!!

- റീജ ശ്രീധരൻ

Thursday 18 April 2019

കൈനീട്ടം

കുഞ്ഞുനാളിൽ അമ്മ കുഞ്ഞുകൈകളിൽ വച്ചു തന്ന കൈനീട്ടം
കുന്നോളം മോഹങ്ങൾ നെയ്തുകൂട്ടാൻ പോന്നവയായിരുന്നു..
തുടർന്ന് അടുക്കളയിലഷ്ടിയാവുമ്പോൾ
തിരികെയാ നാണയങ്ങൾ അമ്മയുടെ കൈകളിൽ വച്ചപ്പോൾ
അമ്മയുടെ കൺകളിൽ ഉറഞ്ഞുകൂടിയ കണ്ണുനീരും ആ കൈ നീട്ടവും പഠിപ്പിച്ചത്
ജീവിതത്തിന്റെ പച്ചപരമാർത്ഥങ്ങളെ പറ്റിയായിരുന്നു.

- റീജ ശ്രീധരൻ

തണൽ മരങ്ങൾ

പാതയോരത്ത് ഏകനായ് നിൽക്കും നേരം
ആരൊക്കെയോ അനുവാദമാരായാതെ തണൽ കടം വാങ്ങിച്ചു
അത് തിരികെ നൽകേണ്ടവയാണെന്ന് അവരാരുമോർത്തില്ല
കിളികൾ ചില്ലകളിൽ പ്രണയവല്ലരികൾ തീർന്നു
ചെറു ജീവികൾ ഫലങ്ങൾ ഭക്ഷിച്ച് വിശപ്പടക്കി
പ്രതിഫലേച്ഛയില്ലാതെ ഞാൻ കൃതാർത്ഥനായ് നിന്നു
പിന്നെയൊരുനാൾ കൂർത്ത കോടാലിയാൽ അവരെന്നെ വെട്ടിമുറിക്കുമ്പോൾ
നിശബ്ദം പ്രാണവേദനയാൽ പുളഞ്ഞു
പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ... യാത്രയായി.
എങ്കിലുമാ വേദന ഇപ്പോഴും തണൽ തേടിയലയുകയാണത്രെ
- റീജ ശ്രീധരൻ

Saturday 13 April 2019

വിശപ്പ്

വിശപ്പേ, നിന്നെയാണേറെ ഞാൻ പ്രണയിച്ചത്
എന്റെ എല്ലാ ശ്രമങ്ങളും നിനക്കു വേണ്ടിയായിരുന്നു
നിനക്കായി ഞാൻ വിശ്രമവേളകൾ മാറ്റി വച്ചിരുന്നു
നിനക്കു വേണ്ടി ഞാൻ ആസ്വാദ്യകരമായ വിഭവങ്ങൾ
സ്വപ്നം കണ്ടിരുന്നു
നിന്നെ ശമിപ്പിക്കുവാൻ ഞാനെന്നും നെട്ടോട്ടമോടിയിട്ടുണ്ട്
നിന്നെക്കുറിച്ചുള്ള ആധി, ആ അനുഭൂതി
ഒരു പിടി ചോറിനു മുമ്പിൽ നിർവൃതിയടയുന്ന നിന്റെയാ രുചി
അത് തീവ്രമായൊരു പ്രണയം തന്നെയാണ്
എന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ പ്രണയം

- റീജ ശ്രീധരൻ

കവി ഹൃദയം

കവിഹൃദയം
വാക്കുകളങ്ങനെയുരുണ്ടു കൂടി 
കാർമേഘം കണക്കെ
അവയൊരു ചാറ്റൽ മഴയായ് പെയ്തൊഴിയവെ
ആ ദാഹ നീരിനാൽ പശിയടക്കി
ഒരു കവിഹൃദയം ...

- റീജ ശ്രീധരൻ

Thursday 11 April 2019

ജീവിതഭാരം

വല്ലപ്പോഴുമൊന്ന് ഇറക്കി വയ്ക്കാം എന്നു കരുതിയാൽ പിന്നെയും വലിഞ്ഞുകയറി വന്നോളും വേതാളം പോലെ!
- റീജ ശ്രീധരൻ

കണ്ണുകൾ

ഞാൻ നിന്നെയും നീ എന്നെയും കാണാൻ കൊതിച്ച കണ്ണുകൾ
എന്റെ കാഴ്ചകൾ നിന്റെയും
നിന്റെ കാഴ്ചകൾ എന്റെയുമാക്കിയ കണ്ണുകൾ
നമ്മുടെ ആത്മാവിന്റെ ആഴങ്ങൾ ദർശിച്ച ഇരു നേത്രങ്ങൾ
അവ എത്ര മങ്ങിയാലും
നിന്റെ കണ്ണുകൾ ഈറനണിയുന്നത്
എനിക്കെന്റെ അകക്കണ്ണിനാൽ കാണാം
എന്നിട്ടുമെന്തിനാണ് നീയാ കണ്ണുനീർ തുള്ളികൾ
എന്നിൽ നിന്നും മറച്ചു വച്ചത്?

- റീജ ശ്രീധരൻ , ചുനങ്ങാട്

ഭയം

ആഗ്രഹങ്ങളോടൊപ്പം നീയെന്തിനാണ്
എന്റെ സ്വപ്നങ്ങളെയും കുഴിച്ചുമൂടിയത്?
അവയെ എന്നന്നേയ്ക്കുമായി അടക്കം ചെയ്തതാണൊ..!
അതോ
അവയിനി വീണ്ടും മുളപൊട്ടി പുറത്തു വന്നേക്കുമോ എന്നു ഭയന്നുവോ?

- റീജ ശ്രീധരൻ

Tuesday 9 April 2019

വാശി

കുഞ്ഞുനാളിൽ വാശി പിടിച്ച്
കഷ്sപ്പെട്ടൊരു കരച്ചിലുണ്ടാക്കി
വാതിലിൻ മൂലയിൽ പോയിരിക്കാറുണ്ടായിരുന്നു.
കരച്ചിലിനിടയിലും ഒളികണ്ണിട്ട് നോക്കുമായിരുന്നു
അച്ഛനാണൊ, അമ്മയാണൊ വരുന്നതെന്ന്
എപ്പോഴും വന്നെടുക്കാനുള്ളത് അച്ഛനായിരുന്നു..
പിന്നെപ്പിന്നെ അച്ഛനോടൊപ്പം എന്റെ വാശിയുമങ്ങു യാത്രയായി
- റീജ ശ്രീധരൻ

വേരുകൾ


                                   വേരുകൾ

നമ്മൾ വേരുകൾ പോലെയാവണം
ഇഴയടുക്കത്തോടെ ഒരുമിച്ച്
കൈകൾ കോർത്തു പിടിച്ച്
പുതുനാമ്പുകൾക്ക് ജീവരസങ്ങൾ തേടി
അലഞ്ഞലഞ്ഞ്
ഒടുവിൽ  തളരുമ്പോഴും
തെളിനീരുറവകൾ സ്വപ്നം കണ്ട്
ജീവാത്മാവും പരമാത്മാവും
താൻ തന്നെയെന്നു ബോധ്യപ്പെടുത്തി
ആഴങ്ങളിലും അകലങ്ങളിലും ഒരുമയോടെ.....
അതെ
നമ്മളങ്ങനെ വേരുകളായി തീരണം
- റീജ ശ്രീധരൻ


Saturday 6 April 2019

മുറിവ്


മനസ്സിനൊരു മുറിവു പറ്റി!
മനസ്സിനോ!!!
അന്വേഷിച്ചപ്പോഴാണറിഞ്ഞത് ..
ഏതോ വാക്കിന്റെ വക്കു കൊണ്ടതാണത്രേ
നല്ല മൂർച്ചയുണ്ടായിരുന്നിരിക്കണം!

റീജ ശ്രീധരൻ

മകനേ പൊറുക്കുക

കുഞ്ഞോമനേ നിൻ പുഞ്ചിരി
കുഞ്ഞു കുസൃതികൾ, പിഞ്ചിളം മേനി
അതിൻ നന്മ നുകരുവാനാകാത്തവരവർ
മനുഷ്യരോ
അല്ല പിശാചുക്കൾ... ജഡം തീനികൾ
ഞാനും ഒരമ്മ...
ആവുന്നില്ലെനിക്കു നിന്നെക്കുറിച്ച്
ഒരു വരി പോലുമിനി കുറിക്കുവാൻ
നമ്രശിരസ്സുമായ് നിൻ നിശ്ചല ദേഹം
നോക്കി വിതുമ്പുവാൻ വിധിച്ചവൾ...
മകനേ പൊറുക്കുക......മാപ്പ്.......
- റീജ ശ്രീധരൻ

Thursday 4 April 2019

ബന്ധനങ്ങൾ

ബന്ധനങ്ങൾ
ഓർമകൾക്ക് കുറുകെ ഒരു പാലമിട്ട്
അയാൾ പറഞ്ഞു
അതിലൂടെ അയാളുടെ ഓർമകളിൽ നിന്നും
നടന്നകലാൻ
തിരികെ നോക്കാനാവാതെ നടന്നകലവേ
അയാൾ ഓർമകളുമായി
പുറകിൽ വരുന്നുണ്ടായിരുന്നു
- റീജ ശ്രീധരൻ

ജീവിതപാഠം

പഠിച്ചതെല്ലാം മറന്നു പോയിട്ടും
മറക്കാത്തതായൊന്നുള്ളത്
ഇന്നലെകൾ പഠിപ്പിച്ച
ജീവിത പാഠങ്ങൾ മാത്രമാണ്

Wednesday 3 April 2019

അടുക്കള ലഹള

അടുക്കളയിലൊരു പരിഭവം
അമ്മായിയമ്മയും മരുമകളും അല്ല
കഞ്ഞിക്കലവും കൂട്ടാൻ കലവും തമ്മിലാണ്
എന്നെയേറെ നാളായെടുത്തിട്ടെന്ന് കഞ്ഞിക്കലം
എന്നെ വീട്ടുകാർ തിരിഞ്ഞു നോക്കാറെയില്ലെന്ന് കൂട്ടാൻ കലം
മറ്റുള്ള പാത്രങ്ങളും തട്ടീം മുട്ടീം കോലാഹലമായി
ലഹളമൂത്തപ്പോൾ ഉപ്പേരിച്ചട്ടി ഇടപെട്ടു
വഴക്കും പരിഭവവുമൊന്നും വേണ്ട
നമ്മളൊക്കെ ഇവിടെ അധികപ്പറ്റു തന്നെ!
ഫാസ്റ്റ്ഫുഡ്  വന്നതും
'സ് വിഗ്ഗി' വന്നതുമൊന്നും നിങ്ങളറിഞ്ഞു കാണില്ല....
കഷ്ടം തന്നെ
അകത്ത് ടിവിയിൽ നിന്നൊരു പരസ്യം കേൾക്കുന്നില്ലെ...
'സ്വിഗ്ഗ് ചെയ്യു പിന്നെ എന്തു വേണമെങ്കിലും ചെയ്യു' !
കാര്യമറിഞ്ഞ അടുക്കള നാണിച്ചു പോയി... പാവം..
- റീജ ശ്രീധരൻ

മരണം

പാഞ്ഞു പോയൊരു ലോറി
ഇടിച്ചിട്ടതൊരു സാധുവെ
ചോര ചിന്തി തെറിച്ചുവീണത്
നടുറോട്ടിൽ
പലരും അതുവഴി പോയി
ഒരുവന് കണ്ണുണ്ടായിരുന്നില്ല
മറ്റൊരുവന് കാതുണ്ടായിരുന്നില്ല
മൂന്നാമത്തെയാൾക്ക് മുഖവുമുണ്ടായിരുന്നില്ല
ആ സാധുവിന്റെ ആത്മാവ് പതിയെ മന്ത്രിച്ചു
മരണം..... വലിയൊരാശ്വാസം തന്നെ!
ഇനി യാത്രയില്ല
വേഗം പോയേക്കാം..

- റീജ ശ്രീധരൻ

Thursday 28 March 2019

വിട

ഇന്നലെ പെയ്ത മഴ
തോരാത്ത ഓർമകളുമായി ഇറയത്തടക്കം പറഞ്ഞിരിക്കയാണ്
മുള പൊട്ടിയ വിത്തുകൾ
ഉയർന്നു പൊങ്ങിയ തൈ ചെടികൾ
പടർന്നു പന്തലിച്ചവൻ വൃക്ഷങ്ങൾ
അവയ്ക്കെല്ലാം മഴ ഒരു പോലെ നിറവേകിയിരുന്നു
പൂന്തോപ്പിൽ പൊഴിഞ്ഞു വീണൊരാ സുമത്തിന്റെ മൃദുല ഗന്ധം
പ്രകൃതിയിൽ തളം കെട്ടി നിന്നു
പ്രകൃതിയുടെ വികൃതിയാൽ പൊഴിഞ്ഞു വീണീടിലും അവ അനശ്വരമായ ഓർമകൾ കുറിച്ചു വച്ചിരുന്നു ....... ഒരു ചെറു സാന്ത്വനമായ്, പരിഭവങ്ങളായ്, വിജയഗീതികളായ്.. അങ്ങനെയങ്ങനെ...
മഴ വീണ്ടുമൊരാരവം തീർക്കവേ
പുഷ്പവാടിയിൽ  ആ മലർ ഗന്ധം അണയാത്ത പുഞ്ചിരിയുമായ് അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു പൊങ്ങി
പുതിയ പൂക്കാലങ്ങൾ തേടി
വിട.....

Wednesday 27 March 2019

തോന്നലുകൾ

ആഗ്രഹങ്ങൾ വലുതായപ്പോൾ
ഞാൻ ചെറുതായതു പോലെ തോന്നി.
വെറും തോന്നലായിരിക്കണം!
ഇനി എനിക്കൊന്നു വലുതാകണമെങ്കിൽ
ആഗ്രഹങ്ങൾ ചെറുതാകേണ്ടതുണ്ട്!.

Tuesday 26 March 2019

സ്നേഹ സമ്മാനം

സുന്ദര മനോജ്ഞ കാവ്യമല്ലിതെങ്കിലും സുഹൃത്തെ,
നിനക്കായ് ഞാൻ തരുന്നിതാ സ്നേഹ സമ്മാനം
ഇരുളിലൂടൊഴുകിയെത്തിയ ഒരു തരി വെളിച്ചം
എന്നിലുറഞ്ഞു പോയ ഇരു വാക്കുകൾ
സ്നേഹം
സ്നേഹിച്ചു ഞാനമ്മയെ, അച്ഛനെ
എനിക്കഭയമേകിയ എൻ ജന്മഗൃഹത്തെ
മുത്തശ്ശനെ, കഥകൾ ചൊല്ലിയ മുത്തശ്ശിയെ
സോദരിയെ ,അറിവേകിയ ഗുരുനാഥനെ
സ്നേഹിച്ചു ഞാൻ പലപ്പോഴും നിന്നെയും
എന്നെ പുണർന്ന നിശ തൻ നീലവാനങ്ങളിൽ
അനന്തമാം പ്രകൃതി തൻ സുന്ദര മിഴികളിൽ
ഞാൻ തോർന്നു തീരാത്ത മഴയായ് ഹസിക്കെ
എൻ മനതാരിൽ തീർത്ത സ്നേഹ ഹാരങ്ങളിൽ
കോർത്തെടുത്തു ഞാൻ നിന്നെയും സുഹൃത്തെ
അറിവായ്, സാന്ത്വനമായ്, കുളിർ കാറ്റായ്
സൗഹൃദത്തിൻ വിഭവങ്ങൾ നൽകി നീ
എൻ മനതാരിൽ മായാത്ത വർണമായ്
എൻ കല്ലോല വീണയിൽ തീരാത്ത ഗാനമായ്
സൗഹൃദച്ചെപ്പിലെ വാടാത്ത മലരായി
എൻ തൂലികത്തുമ്പിലും കവിതയായ് വന്നു നീ

- റീജ ശ്രീധരൻ

ഭ്രാന്തി

ഭ്രാന്തി
ഓർമയിൽ നട്ട വിത്തുകൾ മുളയ്ക്കുമ്പോൾ
അവൾ ഓർമകളെ
തേടുകയായിരുന്നു.
പുതിയ ചിത്രങ്ങൾ ചില്ലിട്ടുവയ്ക്കുമ്പോൾ
ഓർമ മങ്ങിയ ചിത്രത്തിൻ പൊടിതട്ടുകയായിരുന്നു
ബാല്യം വിടർന്ന് ചിരി തൂകും മുൻപെ
ബാലവേലക്കിറങ്ങുകയായിരുന്നു
പിച്ചച്ചട്ടിയിൽ നാണയം വീഴുമ്പോൾ
നെഞ്ചിൽ നെരിപ്പോടെരിയുകയായിരുന്നു
വസന്തകാലത്തിൽ നിശാന്തത പരക്കുമ്പോൾ
ബാല്യത്തോടു വിട ചൊല്ലുമ്പോൾ
കരകാണാതെ ജീവിതം താളം പിഴയ്ക്കുമ്പോൾ
ക്രൂരരാം കഴുകന്മാർ കൊത്തിവലിക്കുകയായിരുന്നു.
കപടരുടെ കാപഠ്യം പകലറിയുമ്പോൾ
ഇരുൾ അവളുടെ കളിത്തോഴിയായിരുന്നു
നിയമവേദിയിൽ പൊരുളഴിയുമ്പോൾ
നിയമ പാലകർ ഉച്ചരിക്കുന്നു -
'ഇവൾ ഒരു മാനസിക രോഗിയാണ് '!
ഏവരും അതേറ്റു പറഞ്ഞു
ഇവൾ 'ഭ്രാന്തി 'യാണ്..ഇവൾ 'ഭ്രാന്തി'യാണ്
പാവം ഭ്രാന്തികൾ നിദ്ര കൊള്ളുന്നു
പാവനമാം ഭ്രാന്താലയത്തിൻമണ്ണിൽ.
അറിയുക നാളേയ്ക്കു വേണ്ടി
അണയുന്ന ദീപങ്ങൾ സാക്ഷി.
- റീജ ശ്രീധരൻ

Sunday 24 March 2019

സുഖനിദ്ര

രാത്രി കിടക്കും നേരം
വെറുതെയൊരു നേരമ്പോക്കിന് അവൾ പറഞ്ഞു തുടങ്ങി
കഥയല്ലിത് ജീവിതത്തിലെ കദന കഥ.
ഉറച്ചപ്പിച്ചിൽ അയാൾ പറഞ്ഞു
ഇനിയും പറഞ്ഞാൽ നാളെ
നമ്മുടെ കഥ അതിൽ വരുമോ എന്തോ?!
കൺകളിൽ നീർച്ചാൽ പൊടിഞ്ഞവൾ
തിരിഞ്ഞു കിടക്കവേ
ആ സ്നേഹകരങ്ങൾ അവളെ പുണർന്നു കൊണ്ട് പതിയെ മന്ത്രിച്ചു
അല്ലെങ്കിലും ഏത് കഥകൾക്കാണ് ജീവിതത്തിലെ കഥയില്ലായ്മകളെ മാറ്റാനാവുക
രാത്രിയുടെ കൂരിരുളിൽ
തിരിച്ചറിവിന്റെ പ്രകാശം വീഴുന്നേരം അവർ വീണ്ടും ഒരു സുഖനിദ്രയിലേക്കൂർന്നു വീണു.
റീജ ശ്രീധരൻ

Saturday 23 March 2019

ദത്തെടുക്കൽ

ആമ്പൽ പൂ വിൽക്കുന്ന പെൺകുട്ടി കൊതിച്ചു കാണും
ഒരാങ്ങള വേണമെന്ന്
" പെങ്ങളും " ഒരു രാഖിച്ചരടിനാൽ സോദരനെ സ്വന്തമാക്കി.
കോതമ്പുമണികളിലെ പെൺകിടാവിന്
സഹോദരൻ അനിവാര്യമായിരുന്നു.
അവൾ കാത്തിരിക്കയാണിപ്പൊഴും
കുതിരപ്പുറത്ത് കുതിച്ചെത്തുമാ രക്ഷകനെ..
എന്റെയുള്ളിലും ഏറെ നാളായുള്ളൊരാശയാണത്..
അങ്ങനെയിരിക്കെയാണ്
അദ്ദേഹമെന്നെ കുഞ്ഞനുജത്തിയായി
ദത്തെടുത്തത്....
തിരിച്ചുനൽകുവാൻ സ്നേഹം മാത്രം
പാൽ പോലെ  പരിശുദ്ധമാണത്.         

    - റീജ ശ്രീധരൻ

ഉറവ തേടി

ജീവിയ്ക്കുവാനായി കാടുകളിലൂടെ അലഞ്ഞു
ജീവിതം മെച്ചപ്പെടുത്തുവാനായി നാടുകൾ പണിതു
വാക്കുകൾക്കു നിറം പകരാനായി
നാട്ടിൻ പുറങ്ങളിലൂടെ നടന്നു
നാടുകൾക്കു പുരോഗമനമേകാൻ
നഗരങ്ങളിലേയ്ക്ക് പാലായനം ചെയ്തു
ജീവിയ്ക്കാൻ പഠിപ്പിച്ച കാടും
ജീവനാധാരമായ നാടും മറന്നപ്പോൾ
വളർന്നു വന്ന നഗരങ്ങൾ
നാണയം നേടാൻ പഠിപ്പിച്ചു..
പിന്നീട്‌ നാണയങ്ങളാണ് ജീവനു വില പറഞ്ഞത്‌.
പ്രാണനും, പ്രണയത്തിനും വിലപേശുമ്പോൾ
തളർന്ന വേരുകൾ, ശോഷിച്ച ചില്ലകളിലെ
പാകമാകാത്ത പഴങ്ങളെ നോക്കി
നെടുവീർപ്പിട്ടു
കളഞ്ഞു പോയ കാടിനൊപ്പം മാതൃത്വം പടിയിറങ്ങി
മറന്നു പോയ നാടിനൊപ്പം പിതൃത്വമകന്നു പോയി.
പടിയിറങ്ങിയ മാതാവും അകന്നുപോയ പിതാവും
എവിടെ മറഞ്ഞുവോ.. എന്തോ?
അന്വേഷിക്കാൻ സമയമില്ലാതായപ്പോൾ ജീവന്റെ വിലയിടിഞ്ഞു.
നഷ്ടമായവയെപ്പറ്റി പത്രങ്ങളിൽ പരസ്യം കണ്ടു
അത് 'ക്രയവിക്രയ ' രേഖകൾക്കു മാത്രമാണത്രെ
കാട്ടിൽ നിന്നും പറന്നകന്ന കിളികളെപ്പറ്റി
നാടുകളിൽ നിന്നപ്രത്യക്ഷമായ നന്മകൾക്കായി
ഇനിയെവിടെ പരസ്യം കൊടുക്കണം
അറിവുകളുടെ ഒടുക്കവും അറിവില്ലായ്മയുടെ തുടക്കവും
എവിടെ നിന്നായിരുന്നു ?
തിരുത്തുവാൻ ശ്രമിച്ചവരെ ജയിലിലാക്കിയത്രെ
വാദിച്ചവരുടെ നാക്ക് പിഴുതെടുത്തുവത്രെ
പടപൊരുതിയവന്റെ കൈകൾക്ക്
വിലങ്ങ് വച്ചുവത്രെ
തൂലിയയെടുത്തവരെ പൂട്ടിയിട്ടു പോലും
തളർന്നും തകർത്തും കളഞ്ഞ ജീവിതയാരാമങ്ങളിൽ
ചിന്താധാരകൾ തടയാനാർക്കു സാധിക്കും!
ഒടുവിൽ ഗോഥോയും വന്നുവത്രെ
അതിൽ പിന്നെ ജീവന്റെ വിത്ത് മുളച്ചില്ലപോലും
മറഞ്ഞു പോയ പുഴയും അണഞ്ഞുപോയ കാടും
പിരിഞ്ഞു പോയ തണലും
പിടഞ്ഞു മരിച്ച മണ്ണും
'ഉറവ ' കാണാൻ കൊതിച്ച സ്നേഹവും
കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ
ചങ്കു പൊട്ടിയൊരാത്മാവ് എവിടെ നിന്നോ
'അമ്മേ' എന്നു വിളിച്ചു .
പൊള്ളുന്ന മരുഭൂമിയിൽ നിന്നും
നന്മയുടെ കരങ്ങൾ ആ ആത്മാവിലേയ്ക്ക്
ഒരിറ്റ് തെളിനീർ പകർന്നു
അത്.. വറ്റാതിരുന്നെങ്കിൽ.......!

- റീജ ശ്രീധരൻ

Friday 22 March 2019

ജീവിതയാത്ര

ഒഴുകുന്ന സാഗരമാണു ജീവിതം
തളരാതൊഴുകുക ഉണർന്നിരിക്കുക
ചിരിക്കുന്ന തിരകളാണിരുപുറവും
ആഴിയിലേക്കെടുത്തെറിഞ്ഞും
കരയിലേക്കാർത്തിരമ്പിയുമതു രസിക്കവേ..
തുഴ തിരഞ്ഞും തുഴഞ്ഞു കയറിയും
പിടഞ്ഞെണീറ്റും കരയടുക്കവേ
ചുവടുറക്കാത്ത കുഞ്ഞിനെയെന്നപോൽ
അടിവച്ചടി വച്ച് യാത്രയാണിപ്പൊഴും
അങ്ങകലെ ഒരു കുഞ്ഞു താരകം തേടി..

- റീജ ശ്രീധരൻ

Thursday 21 March 2019

തൂലിക

ഞാൻ ഒരു പാവം തൂലിക
വരികളിലൂടെ മാത്രം എഴുതാൻ നിർബന്ധിതയായവൾ
വരിതെറ്റിയാൽ അടി കിട്ടും
വരികൾക്കിടയിലൂടെയും വിലക്ക്
വരകൾക്ക് മീതെയൊതുങ്ങിയ ജീവിതം
വരയില്ലാത്ത താളിൽ നിര തെറ്റൊരു തൊട്ടും
എന്നെയിങ്ങനെ വരച്ച വരയിൽ ഒതുക്കി നിർത്താമൊ
കഷ്ടം....
എനിക്ക് വരകളിൽ നിന്നും നിരകളിൽ നിന്നും ഒന്നിറങ്ങി നടക്കണം
ഒരു കവിയുടെ ഹൃദയതുടിപ്പുകൾ കുറിച്ചു വയ്ക്കുവാനാ.....!
 
- റീജ ശ്രീധരൻ

ആ കുളിർമഴ

എന്റെ ചിന്തകളുടെ
ചിതാഗ്നിയെ
ശമിപ്പിക്കുവാൻ വന്നത്
ആ കുളിർ മഴയായിരുന്നു
ആളിക്കത്തുന്ന ജ്വാലയിൽ
വരണ്ടുണങ്ങാതെ
പതിയെപ്പതിയെ അഗ്നിയെ
ആലിംഗനത്താൽ വീർപ്പുമുട്ടിച്ച്
ചിണുങ്ങിക്കരഞ്ഞ്
മധുര വാക്കുകൾ പൊഴിക്കാതെ
കോലാഹലങ്ങൾ സൃഷ്ടിക്കാതെ
ഓരോ തുള്ളികളാൽ എരിഞ്ഞടങ്ങി
പെയ്തൊഴിയാതങ്ങനെ......
കുളിർ കാറ്റിലൂടെ
ഹൃദയ നൊമ്പരങ്ങൾ പങ്കുവെക്കവേ
ഞാനറിഞ്ഞു
പ്രണയത്തിന്റെ വിത്തിന്
നാമ്പുകൾ കിളിർക്കുന്നുണ്ടെന്ന്!
    
  - റീജ ശ്രീധരൻ

Friday 15 February 2019

വേലിയും വാതിലും

വാക്കുകൾ കൊണ്ടെന്തിന് വേലി കെട്ടണം
വാക്കുകൾ വാതിലുകളാകട്ടെ
തുറന്നിട്ട വാതിലുകൾ

Dec  11- 2018
ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന പുതുജീവൻ..

കടപ്പാട്

തനിച്ചല്ലെന്ന തോന്നലുണ്ടാവുന്നത് ഓർമകൾ ചുറ്റും കൂട്ടിരിക്കുമ്പോഴാണ്